ദുബായ്: യുഎഇയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ വലിയ കുറവുണ്ടാകുമെന്നും കാറ്റ് ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഷാർജ, ദുബായ്, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
കനത്ത മഴയെത്തുടർന്ന് ഷാർജയിൽ ചില റോഡുകൾ താൽക്കാലികമായി അടച്ചതായാണ് വിവരം. പൊതു പാർക്കിംഗ് ഫീസ് ഷാർജ നഗരസഭ ഒഴിവാക്കിയിട്ടുണ്ട്. മഴസമയത്ത് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കും അശ്രദ്ധമായി വാഹനം ഓടിക്കുന്നവർക്കും ദുബായിൽ 2,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി മുന്നറിയിപ്പെത്തി.
കനത്തെ മഴയെത്തുടർന്ന് അപകടങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മരങ്ങൾ നിൽക്കുന്ന ഇടങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ റാസൽഖൈമ പോലീസ് നിർദ്ദേശിച്ചു. കുട്ടികളെ തനിച്ച് വിടരുത് എന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക എന്നും നിർദ്ദേശമെത്തി.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള കാലാവസ്ഥാ വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും യുഎഇ ഭരണകൂടം അറിയിച്ചു.

