കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്താണ് വീടിനരികിൽ പാമ്പിനെ കണ്ടത്. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിൻ്റെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ഇന്നലെയാണ് കാവുങ്ങൽ സ്വദേശി സിൽജോയുടെ മകൻ ആൽജോ മരിച്ചത്. അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ആദ്യം ഭക്ഷ്യവിഷബാധയാണ് എന്നായിരുന്നു കുടുംബം കരുതിയത്.
തുടർന്ന് ഡോക്ടർമാർ നടത്തിയ വിശദമായ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നതിൻ്റെ ലക്ഷണങ്ങളും കാലിൽ മുറിപ്പാടുകളും കണ്ടെത്തി. കുട്ടിയുടെ ബന്ധുക്കൾ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത്. ആൽജോ മരിച്ചത് പാമ്പിൻ്റെ വിഷം ഉള്ളിൽ ചെന്ന് തന്നെയാണ് എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. പാമ്പുകടിയേറ്റ ആൽജോയുടെ സഹോദരൻ ആനോഷ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

