ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകന്റെ ഔദ്യോഗിക രേഖകളിലെ പേര് അതേപടി നിലനിർത്തണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ അടിസ്ഥാന നിയമം ലംഘിക്കപ്പെട്ടതായി പരാതി. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തന്റെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കിയപ്പോൾ പേരിനൊപ്പം ‘ എംഎൽഎ’ എന്ന വിശേഷണം കൂടി നിയമവിരുദ്ധമായി ചേർത്തുവെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളിൽ അപേക്ഷകന്റെ പേര് എങ്ങനെയാണോ രേഖപ്പെടുത്തിയിരിക്കുന്നത്, അത് മാറ്റം കൂടാതെ ലൈസൻസിലും ഉൾപ്പെടുത്തണമെന്നാണ് നിലവിലെ ചട്ടം. ഡോക്ടർമാർക്ക് മാത്രമാണ് അവരുടെ ബിരുദം പേരിനൊപ്പം ചേർക്കാൻ പ്രത്യേക അനുമതിയുള്ളത്. അഞ്ച് വർഷത്തേക്ക് മാത്രമുള്ള താൽക്കാലിക പദവിയായ എം.എൽ.എ എന്നത് ഔദ്യോഗിക തിരിച്ചറിയൽ രേഖയായ ഡ്രൈവിംഗ് ലൈസൻസിൽ ഉൾപ്പെടുത്താറില്ല എന്നിരിക്കെയാണ് മന്ത്രിക്കുവേണ്ടി ഉദ്യോഗസ്ഥർ ഈ വിട്ടുവീഴ്ച ചെയ്തത്.
മന്ത്രിയുടെ ലൈസൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. രേഖകൾ പ്രകാരം 1966 മെയ് 25-നാണ് അദ്ദേഹം ജനിച്ചത്. എന്നാൽ, 18 വയസ്സ് തികയുന്നതിന് മുൻപ് തന്നെ, അതായത് 1984 ഫെബ്രുവരി 13-ന് തിരുവനന്തപുരം ആർ.ടി. ഒഫീസിൽ നിന്ന് അദ്ദേഹത്തിന് ബൈക്കിന്റെയും കാറിന്റെയും ലൈസൻസുകൾ ലഭിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്ന കാലയളവിലായിരുന്നു ഈ നടപടിയെന്നാണ് ആക്ഷേപം.
ലൈസൻസ് പുതുക്കേണ്ട സമയം എത്തുന്നതിന് മുൻപ് തന്നെ, 2024 നവംബർ നാലിന് അദ്ദേഹം ലൈസൻസിലെ മേൽവിലാസം മാറ്റിയിരുന്നു. സെക്രട്ടറിയേറ്റിലെ ഓഫീസ് അഡ്രസ് ലൈസൻസിൽ ഉൾപ്പെടുത്താനായിരുന്നു ഈ നീക്കം. താൽക്കാലിക മേൽവിലാസമായി ഓഫീസ് അഡ്രസ് നൽകുന്നത് നിയമപരമായി അനുവദനീയമാണെങ്കിലും, പേരിനൊപ്പം പദവികൾ കൂട്ടിച്ചേർത്തത് വകുപ്പിനുള്ളിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

