ന്യൂഡൽഹി: നീണ്ട 23 വർഷത്തെ പ്രവർത്തനത്തിന് ശേഷം സൗത്ത് കൊറിയയിലെ പാസഞ്ചർ കാർ വിപണിയിൽ നിന്ന് പിന്മാറാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസ് തീരുമാനിച്ചു. 2026 അവസാനത്തോടെ സൗത്ത് കൊറിയയിലെ കാർ വിൽപ്പന ഹോണ്ട പൂർണ്ണമായും നിർത്തലാക്കും. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങളും വിനിമയ നിരക്കിലെ വ്യതിയാനങ്ങളും കാരണമാണ് ഈ കടുത്ത തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.
പ്രാദേശിക ബ്രാൻഡുകളിൽ നിന്നും ചൈനീസ് കമ്പനികളിൽ നിന്നുമുള്ള കടുത്ത മത്സരവും കുറഞ്ഞ വിൽപ്പനയുമാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. വിൽപ്പന നിർത്തിയാലും നിലവിലുള്ള ഉപഭോക്താക്കൾക്കായി സർവീസ്, പാർട്‌സ് ലഭ്യത, വാറന്റി സേവനങ്ങൾ എന്നിവ ഹോണ്ട കൊറിയ തുടർന്നും നൽകും. കാർ വിപണിയിൽ നിന്നും പിൻവാങ്ങുന്നുണ്ടെങ്കിലും ഹോണ്ടയുടെ മോട്ടോർസൈക്കിൾ ബിസിനസ്സ് സൗത്ത് കൊറിയയിൽ സജീവമായി തന്നെ തുടരുമെന്ന് കമ്പനി അറിയിച്ചു.
ഇന്ത്യൻ വിപണിയെ ബാധിക്കുമോ?
സൗത്ത് കൊറിയയിലെ ഈ പിന്മാറ്റം ഇന്ത്യയിലെ ഹോണ്ടയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ വലിയ നിക്ഷേപങ്ങൾക്കും പുതിയ ലോഞ്ചുകൾക്കുമായി തയ്യാറെടുക്കുകയാണ് ഹോണ്ട മോട്ടോർസ്. ഐ.സി.ഇ പ്ലാറ്റ്ഫോം മോഡലുകൾക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളിലും പരീക്ഷണം ആവർത്തിക്കുന്ന ഹോണ്ടയുടെ വരാനിരിക്കുന്ന ഇലക്ട്രിക് എസ്.യു.വി ‘ഹോണ്ട 0 ആൽഫ’ (Honda 0 Alpha) നിലവിൽ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തിവരികയാണ്.
രാജസ്ഥാനിലെ തപുക്കരയിലുള്ള പ്ലാന്റിലായിരിക്കും ഹോണ്ടയുടെ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുക. ഇത് ഹോണ്ടയുടെ ആഗോള ഉൽപ്പാദന ശൃംഖലയിൽ ഇന്ത്യയ്ക്കുള്ള പ്രാധാന്യം വർധിപ്പിക്കുന്നു. പുതിയ എസ്.യു.വികൾ, ഹൈബ്രിഡ് മോഡലുകൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ ഒരു പദ്ധതിയാണ് ഹോണ്ട ഇന്ത്യക്കായി വിഭാവനം ചെയ്തിരിക്കുന്നത്. ചുരുക്കത്തിൽ, ലാഭകരമല്ലാത്ത വിപണികളിൽ നിന്ന് പിന്മാറി ഇന്ത്യയെപ്പോലെയുള്ള പ്രധാന വിപണികളിൽ നിക്ഷേപം വർദ്ധിപ്പിക്കാനാണ് ഹോണ്ടയുടെ നീക്കം. അതിനാൽ തന്നെ സൗത്ത് കൊറിയയിലെ ഈ മാറ്റം ഇന്ത്യൻ ഉപഭോക്താക്കളെ ആശങ്കപ്പെടുത്തേണ്ടതില്ല.

