അൽമയെ കൊലപ്പെടുത്തിയത് കഴുത്തിന് പിന്നിൽ കുത്തി; അധ്യാപകനായ ഭർത്താവിന്റേത് സമാനതകളില്ലാത്ത ക്രൂരത; നടുക്കം മാറാതെ നാട്ടുകാർ

നെയ്യാറ്റിൻകര വ്ളാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ളാത്താങ്കര ആർ സി ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയെ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്ക് മക്കളില്ല.

ഭാര്യയെ കൊന്നശേഷം അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പിഎസ്‌സി ട്രെയിനിംഗ് സെന്ററിലെ അദ്ധ്യാപകനാണ് വിഷ്ണു. ഒമ്പത് വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. ഇതുവരെ വീട്ടിൽ നിന്നും തർക്കങ്ങളോ ബഹളങ്ങളോ ഒന്നും കേട്ടിട്ടില്ലെന്ന് സമീപവാസികൾ പറയുന്നു. ഭാര്യയെ കൊന്നുവെന്ന് പറഞ്ഞാണ് ഇന്ന് രാവിലെ വിഷ്ണു സഹോദരന്റെ വീട്ടിലെത്തിയത്.

സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തുമ്പോൾ ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു അൽമ. കഴുത്തിന് പിന്നിലാണ് കുത്തിയതെന്നാണ് വിവരം. കുടുംബപ്രശ്നമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *