നെയ്യാറ്റിൻകര വ്ലാത്താങ്കരയിൽ ഭാര്യയെ യുവാവ് കു്തതിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്ലാത്താങ്കര ആർ.സി ചർച്ചിന് സമീപം താമസിക്കുന്ന വിഷ്ണുനാഥ് (33) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്. കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് അൽമയെ കൊലപ്പെടുത്തിയതെന്ന് വിഷ്ണനാഥ് പൊലീസിന് മൊഴി നൽകി.
കുട്ടികളില്ലാത്തത് സംബന്ധിച്ച് ഭാര്യയുമായി ഏറെനാളായി തർക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇത് സംബന്ധിച്ച് തർക്കം ഉണ്ടായി. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്. ഭാര്യയെ കുത്തിയ ശേഷം അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവകം പറഞ്ഞു. സഹോദരൻ അറിയിച്ചതനുസരിച്ച് പൊലീസ് വീട്ടിലെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
വിഷ്ണുവിനെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. നാളെ കോടതിയിൽ ഹാജരാക്കും. അൽമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിഎസ്‌സി കോച്ചിങ് സെന്റർ അധ്യാപകനാണ് വിഷ്ണുനാഥ്. 9 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്.

