തിരുവനന്തപുരം: കൊടും വേനലിന് ആശ്വാസമായി പലയിടങ്ങളിലും കഴിഞ്ഞ ദിവസം മഴ എത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ ദിവസങ്ങളിളും മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മഴ ശക്തമായതോടെ താപനിലയിൽ ആശ്വാസമുണ്ട്. ഇന്നലെ 38 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിൽ രേഖപ്പെടുത്തിയത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേനല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയില്‍. ശരാശരിയെക്കാള്‍ കൂടുതല്‍ മഴ പത്തനംതിട്ട ജില്ലയിലാണ് ലഭിച്ചത്.
244.9 മില്ലിമീറ്റര്‍ ശരാശരി മഴ ലഭിക്കേണ്ട സ്ഥാനത്ത് 256.7 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. വ്യാഴാഴ്ച രാവിലെ 8.30 വരെയുള്ള കണക്കനുസരിച്ചാണിത്. മുപ്പതാം തിയതി ഉച്ചകഴിഞ്ഞ് പെയ്ത മഴയുടെ കണക്കുകൂടി ചേര്‍ത്താലിത് ഇനിയും വര്‍ധിക്കും.
കോഴിക്കോട് ജില്ലയിലും ശരാശരിക്കടുത്ത് മഴ ലഭിച്ചു. ഒമ്പത് ജില്ലകളില്‍ 20 % മുതല്‍ 40 % വരെ മഴ കുറഞ്ഞു. ഇടുക്കി 61 %, മലപ്പുറം 71 %, പാലക്കാട് 74 % എന്നിങ്ങനെയാണ് മഴ കുറവ്. സംസ്ഥാനത്താകെ കഴിഞ്ഞ രണ്ടു മാസം 46 % കുറവ് മഴയാണ് ലഭിച്ചത്. ലക്ഷദ്വീപില്‍ നാല് മില്ലിമീറ്റര്‍ മഴ മാത്രമാണ് പെയ്തത്. 44.5 മില്ലിമീറ്റര്‍ പെയ്യേണ്ട സ്ഥാനത്താണ് ഇത്ര മഴ പെയ്തത്.

