മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ച് വിജയ്; വിസികെ പിന്തുണ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് നടന്‍ വിജയിയുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) അധികാരം ഉറപ്പിക്കാന്‍ വഴി തെളിയുന്നു. തൊല്‍ തിരുമാവളവന്റെ നേതൃത്വത്തിലുള്ള വിടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ) ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കേവല ഭൂരിപക്ഷത്തിനു വേണ്ട 118 എന്ന മാന്ത്രികസംഖ്യ ടിവികെ മറികടന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള വിജയിയുടെ മുന്നിലുണ്ടായിരുന്ന തടസങ്ങളും ഇതോടെ നീങ്ങി. നിലവില്‍ ടിവികെയ്ക്ക് 119 സീറ്റുകളില്‍ പിന്തുണയുണ്ട്.

107 സീറ്റുകളാണ് ടിവികെ സ്വന്തമാക്കിയത്. അഞ്ച് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ആദ്യം പിന്തുണ പ്രഖ്യാപിച്ചു. ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ രണ്ട് സീറ്റുകള്‍ വീതമുള്ള സിപിഐയും സിപിഎമ്മും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിസികെയുടെ പിന്തുണയില്‍ മാത്രം അനിശ്ചിതത്വം നിലനിന്നു. ഇന്ന് വൈകുന്നേരം നാലു മണിയോടെ ടിവികെയെ പിന്തുണച്ചുകൊണ്ടുള്ള കത്തു മാറുമെന്ന് വിസികെ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തു.

തമിഴ്‌നാട്ടിൽ സുസ്ഥിരവും ജനാധിപത്യപരവുമായ ഒരു സർക്കാർ ഉറപ്പാക്കുന്നതിനാണ് വിജയ്‌യെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് വിസികെയുടെ നിരുപാധിക പിന്തുണാ കത്തിൽ പറയുന്നു. സർക്കാർ രൂപീകരണത്തിന് പിന്തുണ അറിയിച്ചുകൊണ്ട് വിസികെയിൽ നിന്ന് ലഭിച്ച കത്ത് കാണിച്ചുകൊണ്ട് മുതിർന്ന നേതാവ് ടി വി കെ നേതാവ് ആദവ് അർജുന തങ്ങള്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ടു. ഇടതു പാർട്ടികളും നിരുപാധിക പിന്തുണ നൽകി. കോൺഗ്രസ് ഉപാധികളോടെയാണ് പിന്തുണ നൽകിയത്.

വിജയ് മന്ത്രിസഭയില്‍ ഇടതുപാര്‍ട്ടികള്‍ ഭാഗമാകില്ല. പുറത്തുനിന്ന് പിന്തുണയ്ക്കും. എന്നാല്‍ കോണ്‍ഗ്രസ് മന്ത്രിസഭയുടെ ഭാഗമാകും. രണ്ട് മന്ത്രിസ്ഥാനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. മൂന്ന് എഐഎഡിഎംകെ എംഎൽഎമാരും വിമതരായി ടിവികെയെ പിന്തുണച്ചേക്കുമെന്ന് സൂചനയുണ്ട്. എടപ്പാടി പളനിസ്വാമിക്കെതിരെ ചില എംഎല്‍എമാര്‍ രംഗത്തുവന്നത്‌ എഐഎഡിഎംകെയില്‍ ഭിന്നത സൃഷ്ടിച്ചിട്ടുണ്ട്.

അടുത്ത ഘട്ടം

118 എംഎൽഎമാരുടെയും പിന്തുണാ കത്തുകൾ ഗവർണർക്ക് കൈമാറുകയും സർക്കാരിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. തുടർന്ന് ഗവർണർ അദ്ദേഹത്തെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും. എന്നാല്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉടന്‍ കേരളത്തിലേക്ക് തിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തമിഴ്‌നാടിന്റെ അധിക ചുമതല വഹിക്കുന്ന കേരള ഗവർണർ ആര്‍ലേക്കര്‍ ഇന്ന് വൈകുന്നേരം കേരളത്തിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച മുതൽ വിജയ് ലോക്ഭവന്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും, കേവല ഭൂരിപക്ഷം തെളിയിക്കണമെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ക്ഷണം ലഭിച്ചില്ല.

118 എംഎൽഎമാരുടെ പിന്തുണാ കത്തുകൾ നൽകണമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. കേരളത്തിലേക്ക് പോകുന്നതിനുമുമ്പ് ഗവർണർ ടിവികെയ്ക്ക് അനുമതി നൽകുമോ എന്ന് വ്യക്തമല്ല. അനുമതി ലഭിച്ചില്ലെങ്കില്‍ വിജയിയുടെ സത്യപ്രതിജ്ഞ ഇനിയും നീളും. മഹാബലിപുരത്ത് ടിവികെ എംഎൽഎമാര്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കുന്ന ഒരു റിസോർട്ടിന് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിക്കുന്നതിനിടെ കുതിരക്കച്ചവടം നടക്കുമോയെന്ന ആശങ്കയിലാണ് റിസോര്‍ട്ട് ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *