കൊച്ചി: പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ജംക്ഷനിലെ കന്യാസ്ത്രീകളുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്കു കടന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരാണു പിന്തുണയുമായി സമരവേദിയിലേക്ക് എത്തുന്നത്. അതിനിടെ, നീതി തേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സംസ്ഥാന വ്യാപകമാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹ സമരം സംഘടിപ്പിക്കാനാണ് തീരുമാനം. അതിനു മുന്നോടിയായി ഇന്നു വൈകിട്ട് അഞ്ചു മുതല്‍ ആറുവരെ ജില്ലാ കേന്ദ്രങ്ങളില്‍ നില്‍പുസമരം സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം, 19ന് ഹാജരാകണമെന്ന കേരള പൊലീസിന്റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് ജലന്ധര്‍ ബിഷപ്പിന്റെ അഭിഭാഷകന്‍ മന്ദീപ് സിങ്. ചോദ്യംചെയ്യാന്‍ മാത്രമാണെങ്കില്‍ ഹാജരാകും. അല്ലാത്തപക്ഷം എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കും. ആവശ്യമെങ്കില്‍ മുന്‍കൂര്‍ ജാമ്യംതേടുമെന്നും അദ്ദേഹം ജലന്തറില്‍ പറഞ്ഞു. എന്നാല്‍ നിലപാടു പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *