സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു; ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേരില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗ വ്യാപനം ആശങ്കയാകുന്നു. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാള്‍ കൂടി മരിക്കുകയും 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. ഷിഗെല്ലയ്‌ക്കൊപ്പം ഡെങ്കി, എലിപ്പനി കേസുകളും വര്‍ധിക്കുന്നുണ്ട്. രോഗവ്യാപനം തടയാന്‍ കാര്യക്ഷമമായി ശുചീകരണ പ്രവൃത്തികള്‍ നടത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 75കാരിയാണ് ബുധനാഴ്ച ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂര്‍ അരിമ്പൂരില്‍ വൃദ്ധദമ്പതികള്‍ക്കും കണ്ണൂരില്‍ 62കാരിക്കും രോഗം ബാധിച്ചു. പ്രതിദിന ഡെങ്കി കേസുകളുടെ എണ്ണം 100 കടന്നു. 17 ദിവസത്തിനിടെ 91 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേര്‍ക്കാണ്. 19 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

ഈ വര്‍ഷം 22 എലിപ്പനി മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ മൂന്ന് ദിവസം ഡ്രൈ ഡേ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലേറെ കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നടപടികള്‍ക്കപ്പുറം, സ്വയം പ്രതിരോധവും പ്രധാനമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. രോഗ ബാധിതര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും രോഗ ലക്ഷണങ്ങളുള്ള കുട്ടികളെ സ്‌കൂളില്‍ അയക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *