കൊച്ചി: സോഷ്യൽ മീഡിയയിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്‌ത സംഭവത്തിൽ യുട്യൂബർ തൊപ്പിക്കെതിരെ പൊലീസ് കേസ്. ഐടി നിയമപ്രകാരം എറണാകുളം റൂറൽ പൊലീസാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദിനെതിരെ കേസെടുത്തത്. സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങളാണ് ഇയാൾ പോസ്റ്റ് ചെയ്‌തതെന്ന് എഫ്ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടിയെടുത്തത്.
‘ലക്ഷക്കണക്കിന് കുട്ടികൾ തത്സമയം കണ്ടുകൊണ്ടിരുന്ന യൂട്യൂബ് ലൈവിലൂടെ ബ്ലർ ചെയ്ത രീതിയിൽ സ്വയംഭോഗം വരെ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇവർ സൈബർ ഇടങ്ങളെ മലിനമാക്കിയത്. ഇതിനുപുറമേ, പ്രമുഖ സെലിബ്രിറ്റികളുടെ കുടുംബത്തിലെ സ്ത്രീകളെപ്പോലും അങ്ങേയറ്റം അശ്ലീലമായ രീതിയിൽ അധിക്ഷേപിക്കുന്ന ഫോൺ ഓഡിയോ ക്ലിപ്പുകളാണ് ഇവർ ലൈവിലൂടെ പരസ്യമായി പങ്കുവയ്ക്കുന്നത്. മയക്കുമരുന്ന് മാഫിയ ബന്ധങ്ങളും, പോക്‌സോ പരിധിയിൽ വരുന്ന അതിക്രമങ്ങളും വളരെ ലാഘവത്തോടെ സംസാരിച്ച ഇവർ ഇപ്പോൾ സ്ത്രീത്വത്തെയും മാന്യതയെയുമെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്’- ശ്രീജിത്ത് പെരുമന പറഞ്ഞു. തൊപ്പിയുടെ മുൻ സുഹൃത്തുക്കൾ തന്നെയാണ് കുറ്റകൃത്യങ്ങളെക്കുറിച്ച് പുറത്തറിയിച്ചത്. ഗായകൻ ഹനാൻഷായുടെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയും ഇവർക്കെതിരെയുണ്ട്.

