കൊച്ചി: ശബരിമലയിലെ തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കാനായി എ.ഐ. ഉപയോഗപ്പെടുത്തും. നിർമിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറകളും ഡ്രോണുകളും ഉൾപ്പടെയുള്ള സംവിധാനം നടപ്പാക്കും. ഇത്തരം എ.ഐ. ആപ്പുകളുടെ പ്രവർത്തനത്തെ കുറിച്ച് കൊച്ചിയിൽ ചേർന്ന എ.ഐ. കോൺക്ലേവ് വിലയിരുത്തി.
തിരക്ക് നിയന്ത്രിക്കുന്നതുകൂടാതെ കൂട്ടം തെറ്റുന്നവരെ കണ്ടെത്താനും സുരക്ഷയ്ക്കുമെല്ലാം എ.ഐ. ഉപയോഗിക്കാനാകും. എ.ഐ. ക്യാമറകൾ ശബരിമലയുടെ ഭൂപരമായ പ്രത്യേകതകൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. തീർതാടകതിരക്ക് നിയന്ത്രിക്കുന്നതിന് എ.ഐ. വിദഗ്ധർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും.
മൂന്ന് ആപ്പുകളുടെ നിർമാതാക്കൾ ശില്പശാലയിൽ ഇവയുടെ പ്രവർത്തനം വിശദീകരിച്ചു. പ്രയാഗ്‌രാജിലെ കുംഭമേളയിൽ ഉപയോഗിച്ച എ.ഐ. ആപ്പ് കമ്പനിയുടെ പ്രതിനിധികളും ഇതിൽപ്പെടും. സന്നിധാനത്തേക്കുള്ള വഴിയിൽ പമ്പയിലും നിലയ്ക്കലിലുമെല്ലാം തിരക്ക് നിയന്ത്രിച്ചാൽ ക്യൂവിലെ അഞ്ചു മണിക്കൂറിലേറെ നീളുന്ന കാത്തുനിൽപ്പ് ഒഴിവാക്കാനാകും.

