ന്യൂ ഡൽഹി: നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്. 22. 79 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവാദങ്ങളെയും ചോദ്യപേപ്പർ ചോർച്ചയും തുടർന്ന് റദ്ദാക്കിയ പരീക്ഷ ഇന്ന് വീണ്ടും നടക്കുമ്പോൾ ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്. ജിപിഎസ് ട്രാക്ക് ചെയ്ത വാഹനങ്ങളിൽ പോലീസ് സുരക്ഷയിൽ ആയിരിക്കും ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുക.
കനത്ത ചൂടിനെ തുടർന്ന് ഡൽഹിയിലെ 97 പരീക്ഷാ കേന്ദ്രങ്ങൾക്കും പുറത്തായി പ്രത്യേകം കൂളിംഗ് തോളുകൾ സജ്ജീകരിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരീക്ഷാർത്ഥികൾ രാവിലെ 11 മുതൽ 1.30നകം റിപ്പോർട്ട് ചെയ്യണം. അതിനിടെ നാഗ്പൂരിൽ സെന്റർ ആവശ്യപ്പെട്ട വിദ്യാർത്ഥിക്ക് അബുദാബിയിൽ സെന്റർ ലഭിച്ചതായി പരാതി ഉയർന്നു. പ്രശ്നം പരിഹരിച്ചെന്നും നാഗ്പൂരിൽ തന്നെ വിദ്യാർത്ഥിക്ക് സെന്റർ നൽകിയെന്നും എൻ ടി എ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രങ്ങളെല്ലാം നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തു ഉള്ള 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുന്നത്.

