കോഴിക്കോട്: മാവൂരിൽ കഴിഞ്ഞ ദിവസം പനി ബാധിച്ച മരിച്ച സ്ത്രീക്ക് ഷിഗല്ല സ്ഥിരീകിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവര്‍ക്ക് ആരോഗ്യ വഷളാവുകയും ഷിഗല്ലെ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും ചെയ്തതിനാൽ സാംമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു. മരണത്തിന് ശേഷമാണ് പരിശോധനാ ഫലം ലഭിച്ചത്. ഇക്കഴിഞ്ഞ 20നാണ് ഇവർ മരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഷിഗല്ല് ബാധിച്ച് മരിച്ചവരുടെ എണ്ണം 7 ആയി. 216 പേർക്ക് രോഗം സ്ഥിരീകരിച്ചു. 77 പേർ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഞായറാഴ്ച ഏഴ് പേർക്കാണ് സംസ്ഥാനത്ത് ഷിഗല്ല സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 140 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആറു മരണങ്ങളും ഈ മാസമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഷിഗല്ല വ്യാപനം പൂർണമായും നിയന്ത്രണവിധേയമായി എന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇന്ന് നിയമസഭയിൽ അറിയിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച ഒരു അമീബിക് മെനിഞ്ചൈറ്റിസ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. തൃശൂർ ഗുരവായൂർ സ്വദേശി 67 കാരനാണ് മരിച്ചത്. കോഴിക്കോട്ട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നയാളുടെ നില ഗരുതരമായി തുടരുന്നു. എന്നാൽ സമ്പർക്കപ്പട്ടികയിൽ ഉള്ള ആർക്കും ഇതു വരെ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. ഇന്നലെ പനി ബാധിച്ച് 6337 പേർ ചികിത്സ തേടി. സര്‍ക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിതരായി എത്തിയവരുടെ കണക്കാണിത്. കോഴിക്കോട് കോർപറേഷൻ പരിധിയിലും ഇടുക്കിയിലുമായി രണ്ട് മലേറിയ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

