പത്തനംതിട്ട: കടമ്മനിട്ടയിൽ ലിഫ്റ്റിൽ തലകുടുങ്ങി വീട്ടുടമസ്ഥന് ദാരുണാന്ത്യം. കല്ലേലുമുക്കിൽ മാത്തുക്കുട്ടി (75)യാണ് മരിച്ചത്. ശാരീരിക പരിമിതിയുള്ള വ്യക്തിയായിരുന്നു മാത്തുക്കുട്ടി. വീടിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് അദ്ദേഹത്തിന്റെ തല കുടുങ്ങി അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ പുറത്തേക്കു വന്നപ്പോൾ തല ലിഫ്റ്റിൽ കുടുങ്ങിയ നിലയിലായിരുന്നു.
വെട്ടുകത്തി ഉപയോഗിച്ച് ലിഫ്റ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫയർഫോഴ്സ് എത്തിയപ്പോൾ ലിഫ്റ്റിനുള്ളിലെ ഇരുമ്പ് പൈപ്പില്‍ തല കുടുങ്ങിയ നിലയിലായിരുന്നു. അപകടത്തിന്റെ കാരണം എന്താണെന്ന് പരിശോധിക്കുന്നു. വീട് ഉയരത്തിലാണ്. മാതാപിതാക്കൾക്ക് പടികൾ കയറാൻ ബുദ്ധിമുട്ടുള്ളതിനാലാണ് 2 വർഷം മുൻപ് മക്കൾ ലിഫ്റ്റ് നിർമിച്ചത്. ആറൻമുള പൊലീസ് സ്ഥലത്തെത്തി. കെഎസ്ആർടിസിയിൽനിന്ന് വിരമിച്ചയാളാണ് മാത്തുക്കുട്ടി. മക്കൾ വിദേശത്താണ്.

