ബീജിങ്/മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ 64 പേരുടെ ജീവന്‍ അപഹരിച്ച മംഖൂട്ട് ചുഴലിക്കാറ്റ് ചൈനയിലും ഹോങ്കോങ്ങിലും സംഹാരതാണ്ഡവമാടുന്നു. തെക്കുകിഴക്കന്‍ ചൈനീസ്പ്രവിശ്യയായ ഗുവാന്‍ഗ്‌ഡോങ്ങില്‍ മണിക്കൂറില്‍ 162 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്.

ഹോങ്കോങ്ങിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് കാറ്റ് വന്‍നാശനഷ്ടംവരുത്തി. ഈവര്‍ഷം വീശുന്ന ഏറ്റവും ശക്തമായ കാറ്റുകളുടെ ഗണത്തില്‍ മംഖൂട്ടിനെ ഉള്‍പ്പെടുത്തി. കരയിലേക്ക് പ്രവേശിച്ചതോടെ കാറ്റിന്റെ ശക്തികുറയുമെന്ന് കരുതുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് ചൈനീസ് തീരനഗരമായ ജിയാങ്‌മെന്‍ സിറ്റിയിലേക്ക് കാറ്റ് പ്രവേശിച്ചത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്  ആയിരങ്ങളെ ഇവിടെനിന്ന് ഒഴിപ്പിച്ചിരുന്നു. ഹോങ്കോങ്ങില്‍ 177 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശി. 12 അടിവരെ ജലനിരപ്പ് ഉയര്‍ന്നതോടെ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. എണ്ണൂറിലേറെ വിമാനങ്ങള്‍ റദ്ദാക്കി. ഹോങ്കോങ് വിമാനത്താവളത്തില്‍മാത്രം ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ കുടുങ്ങി. ഹോങ്കോങ്ങിന്റെ സമീപ ദ്വീപായ മക്കാവുവിലെ കുപ്രസിദ്ധ കാസിനോകള്‍ ചരിത്രത്തിലാദ്യമായി പൂര്‍ണമായി അടച്ചിട്ടു. ഫിലിപ്പീന്‍സില്‍ അമ്പതു ലക്ഷത്തിലേറെ പേരാണ് തെരുവിലായത്.

Leave a Reply

Your email address will not be published. Required fields are marked *