ന്യൂഡൽഹി: ഇന്ത്യയിൽ സിം കാർഡ് വിതരണം കർശനമാക്കാൻ പുതിയ പരിശോധനാ സംവിധാനം വരുന്നു. നിശ്ചിത പരിധിയിൽ കവിഞ്ഞ് കൂടുതൽ സിം കാർഡ് സ്വന്തമാക്കുന്നവരെ തിരിച്ചറിഞ്ഞ്, പുതിയ സിം കണക്ഷൻ ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കി. നിയമപരമായി അനുവദിച്ചിട്ടുള്ള പരമാവധി സിം കാർഡുകൾ സ്വന്തമാക്കിയവരുടെ ചിത്രം സർക്കാർ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിൽ (DIP) അപ്‌ലോഡ് ചെയ്യും. സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത പരമാവധി സിം കാർഡുകൾ ഉള്ള വ്യക്തിക്ക് പുതിയ സിം കാർഡ് നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ എന്നീ ടെലിക്കോം കമ്പനികൾ DIP-യിൽ നിന്നുള്ള ഡാറ്റ ഉപയോഗിക്കണം എന്നാണ് പുതിയ നിർദേശം.

നിലവിലുള്ള നിയമപ്രകാരം ഇന്ത്യയിൽ ഒരു പൗരന് സ്വന്തം തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സ്വന്തമാക്കാനാകുന്ന സിം കാർഡുകളുടെ എണ്ണം 9 ആണ്. അതേസമയം, ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ പ്രദേശങ്ങൾ തുടങ്ങിയ ചില സർക്കിളുകളിൽ സിം പരിധി 6 സിം കാർഡുകൾ മാത്രമാണ്.
പുതിയ പരിശോധനാ രീതി
നിശ്ചിത എണ്ണത്തിൽ കൂടുതൽ സിം സ്വന്തമാക്കുന്നവരെ കണ്ടെത്താൻ നിലവിൽ ടെലിക്കോം കമ്പനികൾക്ക് മാർഗങ്ങളില്ല. എന്നാൽ ഇനി 9 സിമ്മുകൾ ഉള്ളവരുടെ വിവരങ്ങളും മുഖവും ഡിഐപി (DIP) പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനാൽ ഈ ഡാറ്റ ഉപയോഗിച്ച് ടെലിക്കോം കമ്പനികൾക്ക് ഒരാൾ അനധികൃതമായി കൂടുതൽ സിം സ്വന്തമാക്കുന്നത് തടയാനാകും.
ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ഡാറ്റ ടെലിക്കോം കമ്പനികൾക്ക് ഓഗസ്റ്റ് 23 മുതൽ ലഭ്യമാകുമെന്നാണ് ഡിഒടി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. ഉപയോക്താവിന് പത്താമത്തെ സിം അല്ലെങ്കിൽ 9 ൽ കൂടുതൽ സിമ്മുകൾ ഉണ്ടെങ്കിൽ, ആദ്യത്തെ ഒമ്പത് സിം കാർഡുകൾക്ക് ശേഷം നൽകുന്ന എല്ലാ സിമ്മുകളും സർക്കാർ ഈ ഡാറ്റ അടിസ്ഥാനമാക്കി ബ്ലോക്ക് ചെയ്യും.
ചുരുക്കിപ്പറഞ്ഞാൽ ഇതിനകം 9 സിം എടുത്ത ഒരാളുടെ മുഖം സർക്കാരിന്റെ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമിൽ ഇടംപിടിച്ചിട്ടുണ്ടാകും, അയാൾ പത്താമത്തെ സിം എടുക്കാൻ ശ്രമിച്ചാൽ DIP പ്ലാറ്റ്ഫോമിൽ നിന്നുള്ള ഡാറ്റ അടിസ്ഥാനമാക്കി അയാൾക്ക് പുതിയ സിം കിട്ടുന്നത് തടയപ്പെടും. രാജ്യത്ത് വ്യാജ സിം കാർഡുകൾ ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടാനാണ് സിം പരിധി നിയമം കർശനമാക്കുന്നത്.
അടുത്ത ഘട്ടമായി പുതിയ സിം കാർഡുകൾ നൽകുന്ന സമയത്തുതന്നെ (Real-time) ഉപയോക്താവിന് സിം പരിധി കഴിഞ്ഞോ എന്ന് പരിശോധിച്ച് സിം നിഷേധിക്കുന്ന സംവിധാനം കൊണ്ടുവരാൻ ടെലികോം കമ്പനികൾക്ക് DoT നിർദേശം നൽകിയിട്ടുണ്ട്. നവംബർ 30 ആകുമ്പോഴേക്കും ഈ രീതി നടപ്പിലാക്കാനാണ് ശ്രമം.
സ്വന്തം പേരിൽ എത്ര സിം കാർഡ് ഉണ്ട്
സ്വന്തം പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാനും, അജ്ഞാതമായ നമ്പറുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും ടെലിക്കോം ഉപയോക്താക്കൾക്ക് നിലവിൽ അവസരമുണ്ട്. അതിനായി
സർക്കാരിന്റെ ‘സഞ്ചാർ സാഥി’ (Sanchar Saathi) പോർട്ടൽ ഉപയോഗിക്കാവുന്നതാണ്.

