കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കള്ളവോട്ട് നടന്നതായി ആരോപണം. ധർമ്മടത്തെ കുന്നിരിക്ക ഗവ. യു.പി സ്കൂളിലെ 52,53 നമ്പർ ബൂത്തുകളിൽ സിപിഎം പ്രവർത്തകൻ കള്ളവോട്ട് ചെയ്‍തെന്നാണ് ആരോപണം. സിപിഐ പ്രാദേശിക നേതാവ് പോളിംഗ് ഏജന്റായി ഇരുന്ന ബൂത്തിൽ നാട്ടിലില്ലാത്ത മകന്റെ വോട്ട് ചെയ്‍തതായും ആരോപണമുണ്ട്.
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എയുപി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. ആറ് പേര്‍ കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടന്നത്. ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളവോട്ട് ചെയ്തവരില്‍ വനിത പഞ്ചായത്ത് അംഗവും മുന്‍ അംഗവും ഉള്‍പ്പെട്ടിരുന്നു.


