പ്രളയത്തില്‍ പതിനയ്യായിരം വീടുകള്‍ പൂര്‍ണ്ണമായി നശിച്ചെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു.
പതിനായിരം വീടുകള്‍, ഉടമകള്‍ തന്നെ പുനര്‍ നിര്‍മ്മിക്കാമെന്ന് അറിയിച്ചു. മൂവായിരം വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കി. 21 അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. 27 കേന്ദ്രങ്ങളില്‍ റസ്ക്യൂ കേന്ദ്രങ്ങളുടെ നിര്‍മ്മാണം തുടങ്ങിയെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു.
അതേസമയം പ്രളയത്തിന് ശേഷം രൂപീകരിച്ച റീബിൽഡ് കേരള പദ്ധതി പരാജയമെന്ന് കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. പ്രളയം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് സഹായം കിട്ടിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ റീബിൽഡ് കേരള പരാജയമെന്നു പറയുന്നത് പ്രത്യേക ചിന്തയുടെ ഭാഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
