മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതം ; അക്രമ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്

മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് സംശയം.മംഗലാപുരത്ത് നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടു.

മംഗലാപുരത്തെ ഏഴ് വ്യത്യസ്ത ഇടങ്ങളിലുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പുറത്തു വിടുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു . ബുന്ദേര്‍ പൊലീസ് സ്റ്റേഷനിലേക്ക് അക്രമികള്‍ എത്തിയതെങ്ങനെയെന്ന് ഈ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രകാരം, ഡിസി ഓഫിസിനു പുറത്തുള്ള റാവു&റാവു സിര്‍ക്കിളിലാണ് അക്രമകാരികള്‍ ആദ്യം ഒത്തു ചേര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ബുന്ദേര്‍ പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. പുറമെ നിന്നുള്ള സഹായം എത്താതിരിക്കാന്‍ പൊലീസ് സ്റ്റേഷനിലേക്കുള്ള നാല് പാതകളും അക്രമകാരികള്‍ അടച്ചു. പൊലീസ് സ്റ്റേഷനരികിലുണ്ടായിരുന്ന ഒരു വാനിനു സമീപം കല്ല് നിറച്ച ചാക്കുകള്‍ ഇവര്‍ ഇറക്കി വെക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഉച്ചതിരിഞ്ഞ് രണ്ട് മണിയായപ്പോഴാണ് കാര്യങ്ങള്‍ വഷളാവാന്‍ തുടങ്ങിയത്. നേരത്തെ ഇറക്കി വെച്ച ചാക്കുകളില്‍ നിന്ന് കല്ലുകളെടുത്ത് മുഖംമൂടി ധരിച്ച അക്രമകാരികള്‍ പൊലീസിനെ എറിയാന്‍ തുടങ്ങി.

കുറച്ച്‌ ആളുകള്‍ പ്രദേശത്തെ സിസിടിവി ക്യാമറകളുടെ കാഴ്ച മറക്കാന്‍ ശ്രമം നടത്തി. മുഖം മറച്ച ചിലര്‍ വടികളുപയോഗിച്ച്‌ ക്യാമറ തിരിച്ചു വെക്കുന്നതും ദൃശ്യങ്ങളിലുണ്ട്.4.30നും 4.45നും ഇടയില്‍ അക്രമകാരികള്‍ പൊലീസ് സ്റ്റേഷനരികിലേക്ക് വന്ന് കല്ലേര്‍ ശക്തമാക്കി. കല്ലേറ് തുടരുന്നതിനൊപ്പം മുഖംമൂടിധാരികളായ ചിലര്‍ റോഡിനു നടുവില്‍ ടയറും പാഴ് വസ്തുക്കളും കൂടി കത്തിച്ചു. സമീപത്തെ, തോക്കുകളും വെടിക്കോപ്പുകളും വില്പന നടത്തുന്ന കട തകര്‍ത്ത് അകത്തു കയറാന്‍ ഇവര്‍ ശ്രമിച്ചു. എന്നാല്‍ ലോക്ക് തകര്‍ക്കാന്‍ അക്രമകാരികള്‍ക്കായില്ല. ആ സമയത്ത് കടയില്‍ വെടിക്കോപ്പുകളുണ്ടായിരുന്നു.

കൂടുതല്‍ സേനക്ക് അവിടേക്കെത്താനുള്ള സാഹചര്യം ഇല്ലാതായതോടെ അക്രമകാരികള്‍ പൊലീസ് സ്റ്റേഷന്‍ പിടിച്ചടക്കാന്‍ ശ്രമം നടത്തി. അപ്പോഴാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. അക്രമകാരികള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. ഇതും ഫലിക്കാതെ വന്നപ്പോഴാണ് വെടിവെപ്പുണ്ടായത്. സ്റ്റേഷനില്‍ തോക്കുകളും വെടിക്കോപ്പുകളും ഉണ്ടായിരുന്നെന്നും അത് അക്രമകാരികള്‍ കൈവശപ്പെടുത്താതിരിക്കാനാണ് വെടിവെച്ചതെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *