കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട റിമാൻഡ് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടി. ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതി രക്ഷപെട്ടത്.
കോഴിക്കോട് ജില്ലയിലെ വിലങ്ങാട് അടുപ്പന് കോളനിയിലെ രാജനാണു ബുധനാഴ്ച രാവിലെ രക്ഷപ്പെട്ടത്.രാവിലെ പത്തുമണിയോടെയാണ് രാജനടക്കം ഏഴ് തടവുകാരെ പരിശോധനയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. 7 പൊലീസുകാര്‍ ഒപ്പമുണ്ടായിരുന്നു. രാജന്‍ ടിബി ആണെന്ന് ജയിലില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രാജന്‍ ആവശ്യപ്പെട്ട പ്രകാരം തുടര്‍ പരിശോധനയ്ക്കാണ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വന്നത്. പരിശോധന കഴിഞ്ഞ് മടങ്ങുമ്പോൾ എക്സറേ ഫലം ഡോക്ടറുടെ ക്യാബിനില്‍ നിന്നും എടുക്കാന്‍ മറന്നെന്നും ഫലം എടുത്തു വരാമെന്നും കൂടെയുള്ള പോലീസ്‌കാരനോട് പറഞ്ഞ് അകത്തേക്ക് കയറിയ രാജന്‍ പിന്‍വാതിലിലൂടെ കടന്നു കളയുകയായിരുന്നു. റിമാന്‍ഡ് തടവുകാരനായതിനാല്‍ ജയില്‍ വസ്ത്രത്തിനു പകരം സാധാരണ വേഷത്തിലായിരുന്നു.പിന്നീട് നാദാപുരത്തു വെച്ചാണ് പ്രതിയെ പിടികൂടിയത്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വടകരയില്‍ ഒരു അബ്കാരി കേസിലും പ്രതിയാണ് ഇയാള്‍.
2020-03-05
