ആലപ്പുഴ : കൊറോണയെ തുരത്തിയ ആലപ്പുഴക്കാരുടെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ തെലങ്കാനയിൽനിന്ന് വിദഗ്ധസംഘമെത്തി. തെലങ്കാന ജി.എച്ച്.എം.സി. അഡീഷണൽ കമ്മിഷണർ ബി.സന്തോഷ്, ഹൃദ്രോഗ ആശുപത്രി സൂപ്രണ്ട് ഡോ. മെഹബൂബ് ഖാൻ, തെലങ്കാന എൻ.എച്ച്.എം. ഡയറക്ടർ ഡോ. രഘു, ഡോ. ശ്രാവൺകുമാർ, ഹൈദരാബാദ് ജില്ലാ മെഡിക്കൽ ഡോ. വെങ്കിടി എന്നിവർ ഉൾപ്പെടുന്ന 12 അംഗ സംഘമാണ് എത്തിയത്.

ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് തെലങ്കാന സർക്കാർ സംഘത്തെ ചുമതലപ്പെടുത്തിയത്.ശനിയാഴ്ച ഉച്ചയോടെ കളക്ടറേറ്റിലെത്തിയ ഡോക്ടർമാരുൾപ്പെടെയുള്ള വിദഗ്ധസംഘത്തിന് കളക്ടർ എം.അഞ്ജന കാര്യങ്ങൾ വിശദീകരിച്ച് നൽകി.രോഗം ചൈനയിൽ റിപ്പോർട്ട് ചെയ്തപ്പോൾത്തന്നെ ജില്ലയിലെ ആരോഗ്യപ്രവർത്തകർ ഉണർന്നു പ്രവർത്തിച്ചതാണ് രോഗം നിയന്ത്രണവിധേയമാക്കിയതെന്ന് കളക്ടർ പറഞ്ഞു. ആദ്യം ജില്ലാ മെഡിക്കൽ ഓഫീസിലും തുടർന്ന്, കളക്ടറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. വിദേശത്തുനിന്നെത്തുന്നവരെ 28 ദിവസം പുറത്തിറക്കാതെ വീട്ടിലും ആശുപത്രികളിലും നിരീക്ഷണത്തിലാക്കി. യാത്രാചരിത്രവും രോഗലക്ഷണവും ഉള്ളവരെ കൃത്യമായി കണ്ടെത്താനും നിരീക്ഷിക്കാനും കഴിഞ്ഞത് രോഗപ്പകർച്ച തടയാൻ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *