കൊറോണ; കൈയില്‍ ക്വാറന്റൈന്‍ സ്റ്റാംപ് പതിച്ച നാലുപേര്‍ ഗരീബ്‌ രഥ് തീവണ്ടിയില്‍

മുംബൈ: കൊറോണ വൈറസ് ബാധ സംശയിച്ച്‌ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ച്‌ കൈയില്‍ സ്റ്റാംപ് പതിച്ച നാലുപേരെ മുംബൈ – ഡല്‍ഹി ഗരീബ്‌രഥ് തീവണ്ടിയില്‍ കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കി.
തീവണ്ടി മുംബൈയില്‍നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍തന്നെ കൈയില്‍ ക്വാറന്റൈന്‍ സ്റ്റാംപ് പതിച്ച നാലുപേരെക്കുറിച്ചുള്ള വിവരം സഹയാത്രികര്‍ ടിക്കറ്റ് എക്‌സാമിനര്‍മാരെ അറിയിച്ചു. തീവണ്ടി പാല്‍ഗഢില്‍ എത്തിയപ്പോള്‍ ജി 4, ജി 5 കോച്ചുകളില്‍ സഞ്ചരിച്ച നാലുപേരെയും അവിടെ കാത്തുനിന്ന മെഡിക്കല്‍ സംഘത്തിന് കൈമാറി.
ജര്‍മനിയില്‍നിന്ന് എത്തിയതിന് പിന്നാലെയാണ് ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇവര്‍ നിര്‍ദ്ദേശം ലംഘിച്ച്‌ ഗരീബ്‌ രഥ് എക്‌സ്പ്രസില്‍ സൂറത്തിലേക്ക് സഞ്ചരിക്കുകയായിരുന്നു. നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദ്ദേശിച്ച്‌ മുംബൈ വിമാനത്താവളത്തില്‍നിന്നാണ് ഇവരുടെ കൈകളില്‍ സ്റ്റാംപ് പതിച്ചത്.
എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച്‌ ഇവര്‍ക്ക് എങ്ങനെ റെയില്‍വെ സ്റ്റേഷനില്‍ എത്താനും ടിക്കറ്റെടുക്കാനും തീവണ്ടിയില്‍ സഞ്ചരിക്കാനും കഴിഞ്ഞു എന്നകാര്യം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *