തിരുച്ചിറപ്പള്ളി : പലഹാരമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച ആറ് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന്‍ വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ ഗംഗാധരന്റെ വീട്ടിലെത്തിയ വിഷ്ണു ദേവ് ജെലാറ്റിന്‍ സ്റ്റിക്ക് പലഹാരമാണെന്ന് കരുതി കടിച്ചതോടെയാണ് പൊട്ടിത്തെറിച്ചത്. വായിലും മുഖത്തും മാരകമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കും മുന്നേ മരിച്ചിരുന്നു. സംഭവം രഹസ്യമാക്കിവെച്ച കുടുംബം അന്ന് രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ മുസിരി ഡിവൈഎസ്പി കെ.കെ. സെന്തില്‍കുമാറിന് സംഭവത്തെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മരണകാരണം വ്യക്തമായത്.

ഗംഗാധരന്റെ വീട്ടില്‍ കൂട്ടുകാരായ മൂന്നുപേര്‍ ചേര്‍ന്ന് കാവേരി നദിയില്‍ നിന്ന് മീന്‍പിടിക്കുവാനായി കൊണ്ടുവന്ന സ്‌ഫോടക വസ്തുവാണ് കുട്ടി എടുത്ത് അബദ്ധത്തില്‍ കടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഗംഗാധരന്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രതികളായ കുട്ടിയുടെ പിതാവ് ഭൂപതിയും ബന്ധുവായ തമിഴരസനും ഒളിവിലാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *