ബിജെപിയ്‌ക്ക്  ഭരണം കിട്ടിയ എട്ട് പഞ്ചായത്തുകളിൽ ഏഴിടത്തും വനിതാ സാരഥികൾ; കന്യാകുമാരിയെ നയിക്കാൻ ഒരുങ്ങി സ്ത്രീരത്നങ്ങൾ

ചെന്നൈ: കന്യാകുമാരി ജില്ലയിലെ ടൗൺ പഞ്ചായത്ത് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. എട്ട് പഞ്ചായത്തുകളുടെ ഭരണം ബിജെപിയ്‌ക്ക് ലഭിച്ചിരുന്നു. അതിൽ ഏഴിടത്തും ബിജെപിയുടെ വനിതാ സാരഥികൾ നയിക്കും. മണ്ടയ്‌ക്കാട്, പുതുക്കട, ഇരണിയൽ, താമരക്കുളം, വെള്ളിമല, ഇടയ്‌ക്കോട്, വില്ലുക്കുറി, ഗണപതിപുരം പഞ്ചായത്തുകളിലെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലാണ് ബിജെപി വിജയിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ.

വെള്ളിമല ഒഴികെയുള്ള പഞ്ചായത്തുകളിലാണ് വനിതാഭരണം ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മുന്നൂറ് സീറ്റ് കടന്ന ബിജെപിയുടെ പ്രകടനം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഡിഎംകെ, എഐഎഡിഎംകെ മുന്നണികൾക്കെതിരെ ഒറ്റയ്‌ക്ക് പൊരുതിയാണ് 308 സീറ്റുകൾ ബിജെപി നേടിയത്. ഇതിൽ 200എണ്ണവും കന്യാകുമാരി ജില്ലയിൽ നിന്നാണ്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും കുത്തകയായിരുന്ന പല മുൻസിപ്പാലിറ്റികളിലും അക്കൗണ്ട് തുറന്ന് ഉജ്ജ്വല വിജയമാണ് ബിജെപി സ്വന്തമാക്കിയത്. കോർപ്പേറഷനുകളിലുൾപ്പെടെ ബിജെപി മികച്ച ചുവടുവെയ്പാണ് നടത്തിയിരുന്നത്. കൃഷ്ണഗിരി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെടെയാണ് ബിജെപി ചരിത്രത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അടിവേര് ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി തീരുമാനമെടുത്തത്. നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കുന്നതിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് എഡിഎംകെ സഖ്യം ഉപേക്ഷിച്ച് ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി തീരുമാനിച്ചത്. വെറുംം 18 ദിവസത്തെ പ്രചാരണം കൊണ്ടാണ് ബിജെപി തമിഴ്‌നാട്ടിൽ മുന്നേറിയത്.

Leave a Reply

Your email address will not be published. Required fields are marked *