ഹൈദരാബാദ്: ഭർത്താവിന്റെ സുഹൃത്തായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഹൈദരാബാദിന് സമീപം കൊണ്ടാപൂരിലെ ശ്രീരാമനഗർ കോളനിയിൽ താമസിക്കുന്ന ഗായത്രി എന്ന യുവതിയാണ് ഭർത്താവിന്റെ സുഹൃത്തായ യുവതിയെ ഗുണ്ടകളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ക്വട്ടേഷൻ സംഘത്തിലെ അഞ്ചുപേരും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് ഗായത്രിയുടെ മുന്നിൽ വെച്ചായിരുന്നു.

ഭർത്താവുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവതിയെ വാടകഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കേസിൽ യുവതിയടക്കം ആറുപേർ പൊലീസിന്റെ പിടിയിലായി. ഗായത്രിയെയും വാടക ഗുണ്ടകളായ അഞ്ചുപേരെയുമാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

ബലാത്സംഗത്തിനിരയായ യുവതിയും ശ്രീകാന്തും ദീർഘനാളായി സുഹൃത്തുക്കളായിരുന്നു. യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. പലതവണ യുവതി ശ്രീകാന്തിന്റെ വീട്ടിൽ സന്ദർശനം നടത്തുകയും 2021 ഒക്ടോബർ മുതൽ 2022 ഫെബ്രുവരി വരെ ശ്രീകാന്തിന്റെ വീട്ടിൽ താമസിക്കുകയും ചെയ്തു. ഇതോടെയാണ് ഗായത്രി ഭർത്താവിനെ സംശയിച്ച് തുടങ്ങിയത്. സുഹൃത്തായ യുവതിയും ഭർത്താവും തമ്മിൽ രഹസ്യബന്ധമുണ്ടെന്നായിരുന്നു ഗായത്രിയുടെ സംശയം. ഇതേച്ചൊല്ലി ദമ്പതിമാർ തമ്മിൽ പലതവണ വഴക്കുണ്ടായി. ഇതോടെ യുവതി ശ്രീകാന്തിന്റെ വീട്ടിൽനിന്ന് താമസം മാറുകയും ചെയ്തു.

എന്നാൽ, യുവതി വീട്ടിൽനിന്ന് താമസം മാറിയിട്ടും ഗായത്രിയുടെ സംശയം മാറിയിരുന്നില്ല. തുടർന്നാണ് യുവതിയെ ക്വട്ടേഷൻ ബലാത്സംഗത്തിനിരയാക്കാൻ തീരുമാനിച്ചത്. ഇതിനായി അഞ്ചംഗ ഗുണ്ടാസംഘത്തെയാണ് ഗായത്രി സമീപിച്ചത്. തുടർന്ന് ഇവർ വിശദമായ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

മേയ് 26-ാം തീയതി ഗായത്രി തന്നെയാണ് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ യുവതിയെ അവിടെ കാത്തിരുന്ന അഞ്ചംഗ ഗുണ്ടാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. മാതാപിതാക്കളുമൊത്താണ് യുവതി ഗായത്രിയുടെ വീട്ടിലേക്കെത്തിയത്. എന്നാൽ, തനിക്ക് യുവതിയുമായി തനിച്ച് സംസാരിക്കണം എന്ന് പറഞ്ഞ് ഇവരെ വീടിന് വെളിയിൽ നിർത്തി ഗായത്രി കതക് അടച്ചു. വീടിന് അകത്തു കടന്ന യുവതിയുടെ വായ തുണി ഉപയോഗിച്ച് കെട്ടിയ ശേഷമായിരുന്നു ഗുണ്ടകൾ ബലാത്സംഗത്തിനിരയാക്കിയത്.

ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പോലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു പ്രതികളുടെ ഭീഷണി. എന്നാൽ ബലാത്സംഗത്തിനിരയായ യുവതി പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *