പോഗ്‌ബ ലോകകപ്പിനില്ല

പാരീസ്‌: ഫ്രാന്‍സിന്റെ മധ്യനിരക്കാരന്‍ പോള്‍ പോഗ്‌ബ ഫുട്‌ബോള്‍ ലോകകപ്പിനുള്ള ടീമില്‍നിന്നു പുറത്ത്‌. കാല്‍മുട്ടിനു നടത്തിയ ശസ്‌ത്രക്രിയയെ തുടര്‍ന്നു വിശ്രമത്തിലാണു പോഗ്‌ബ. ലോകകപ്പ്‌ മത്സരങ്ങള്‍ തുടങ്ങും മുമ്പ്‌ കായിക ക്ഷമത കൈവരിക്കില്ലെന്നു വ്യക്‌തമായതോടെയാണു ഫ്രഞ്ച്‌ കോച്ച്‌ ദിദിയര്‍ ദെഷാംപ്‌സ് പോഗ്‌ബയെ ഒഴിവാക്കിയത്‌. സെപ്‌റ്റംബറിലായിരുന്നു പോഗ്‌ബയുടെ ശസ്‌ത്രക്രിയ. ഇറ്റലിയിലെ ടോറീനോയിലും പിറ്റ്‌സ്ബര്‍ഗിലുമുള്ള വൈദ്യസംഘമാണു പോഗ്‌ബയെ പരിശോധിക്കുന്നത്‌. കായിക ക്ഷമത വീണ്ടെടുക്കാന്‍ രണ്ടു മാസം കൂടി വേണ്ടിവരുമെന്നാണ്‌ അവരുടെ വിലയിരുത്തല്‍.

ഇറ്റാലിയന്‍ ക്ലബ്‌ യുവന്റസിന്റെ താരമാണ്‌ 29 വയസുകാരനായ പോള്‍ പോഗ്‌ബ. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡില്‍ നിന്നാണു പോഗ്‌ബ യുവന്റസിലേക്കു കൂടുമാറിയത്‌. പ്രീ സീസണ്‍ പര്യടനത്തിനിടെയാണു താരത്തിനു പരുക്കേറ്റത്‌. അതുകൊണ്ടു തന്നെ സീരി എയില്‍ ഒരു മത്സരം പോലും കളിക്കാനായില്ല. 2018 ലോകകപ്പിലെ ക്രയേഷ്യക്കെതിരേ നടന്ന ഫൈനലില്‍ പോഗ്‌ബയും ഗോളടിച്ചിരുന്നു. പരുക്കിന്റെ പിടിയിലുള്ള മറ്റൊരു മധ്യനിരക്കാരന്‍ എന്‍ഗോള കാന്റെയും ലോകകപ്പില്‍ കളിക്കുന്നില്ല. കാന്റെയുടെ കൈക്കുഴയ്‌ക്ക് കഴിഞ്ഞ മാസമാണു ശസ്‌ത്രക്രിയ നടത്തിയത്‌. ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക്‌, ടുണീഷ്യ എന്നിവര്‍ക്കൊപ്പം ഡി ഗ്രൂപ്പിലാണു ഫ്രാന്‍സ്‌. ആദ്യ മത്സരം 22 ന്‌ ഓസ്‌ട്രേലിയയ്‌ക്കെതിരേയാണ്‌.

France star Paul Pogba ruled out of World Cup after knee surgery

Leave a Reply

Your email address will not be published. Required fields are marked *