തൃശൂരില്‍ അധ്യാപികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വർണ്ണം കവർന്ന  കേസ് ; പ്രതി വലിയ പണക്കാര‌നെന്ന് നാട്ടുകാർ; മത്സ്യവിൽപ്പനക്കാരന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായി !

എസ്പി ഐശ്വര്യ ഡോങ്‌റെ, കൊല നടന്ന വീട്/ ടി വി ദൃശ്യം

തൃശൂര്‍: തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേര്‍ഡ് അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ജയരാജന്‍ സാമ്പത്തികമായി ഉന്നത നിലയിലുള്ള ആളെന്ന് നാട്ടുകാര്‍. പ്രതി സാമ്പത്തികമായി മികച്ച സ്ഥിതിയിലുള്ള ആളാണെന്ന് തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റയും പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ബുദ്ധിമുട്ടുകളാണോ കവര്‍ച്ചയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നതായി എസ്പി പറഞ്ഞു.

പ്രതിക്ക് 68 വയസ്സാണുള്ളതെന്നും, മോഷണമായിരുന്നു ലക്ഷ്യമെന്നും എസ്പി പറഞ്ഞു. കവര്‍ച്ച നടത്താനുള്ള കാരണം സംബന്ധിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റൂറല്‍ എസ്പി പറഞ്ഞു. അധ്യാപികയുടെ വീട്ടില്‍ നിന്നും കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണം പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തതായും റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെന്നും എസ്പി ഐശ്വര്യ ഡോങ്‌റ പറഞ്ഞു.

കൊലപാതകം നടന്ന വീട്ടില്‍ നിന്നും ഒരാള്‍ മതില്‍ചാടി ഓടിപ്പോകുന്നത് കണ്ടതായി മീന്‍വില്‍പ്പനക്കാരന്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇയാള്‍ പ്രതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതനുസരിച്ചുള്ള അന്വേഷണത്തിലാണ്, കൊലപാതകം നടന്ന വീടിന് സമീപത്തുനിന്നും ഒരു കിലോമീറ്ററോളം അകലെയുള്ള പ്രതിയുടെ വീട്ടിലേക്ക് പൊലീസ് എത്തുന്നത്.

സാമ്പത്തിക തകര്‍ച്ച അതിജീവിക്കാനായിട്ടാണോ പ്രതി കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. എന്നാല്‍ കസ്റ്റഡിയിലുള്ള ജയരാജന്‍ സാമ്പത്തികമായി ഉയര്‍ന്ന സ്ഥിതിയിലുള്ള വ്യക്തിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെയാണ് ഇയാളുടെ ഒരു സ്ഥലം വില്‍പ്പന നടത്തിയത്. ലക്ഷങ്ങള്‍ ഇതുവഴി ലഭിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാള്‍ സ്വര്‍ണാഭരണം മോഷ്ടിക്കേണ്ടതുണ്ടോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചു വരികയാണെന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റ വ്യക്തമാക്കി.

ഇന്നു രാവിലെയാണ് തൃശൂര്‍ ഗണേശമംഗലത്ത് റിട്ടയേഡ് അധ്യാപിക വസന്ത വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. മൃതദേഹം വീടിന്റെ പുറകുവശത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ടീച്ചറുടെ ശരീരത്തില്‍ ഉണ്ടായിരുന്ന വളയും ചെയിനും നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ സമീപവാസിയായ ജയരാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *