ശിഖരം വിറക് ആക്കാൻ 700 രൂപയ്ക്ക് ക്വട്ടേഷൻ; ലക്ഷങ്ങൾ വിലയുള്ള പ്ലാവ് മുഴുവനായി മുറിച്ചുകടത്തി ” പരാതി

കാഞ്ഞങ്ങാട്∙ മരത്തിന്റെ ശിഖരം മുറിക്കാനുള്ള അനുമതി മറയാക്കി വർഷങ്ങൾ പഴക്കമുള്ള പ്ലാവ് മുറിച്ചു കടത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എം.അംബുജാക്ഷൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് പരാതി നൽകി.

കാഞ്ഞങ്ങാട് പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന്റെ ഭൂമിയിലുള്ള പൊട്ടി വീണ പ്ലാവിന്റെ ശിഖരം മുറിക്കാൻ ആണ് അനുമതി നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ ലക്ഷങ്ങൾ വിലവരുന്ന പ്ലാവ് തന്നെ മുറിച്ചു കടത്തുകയായിരുന്നു. പ്ലാവിന്റെ ദ്രവിച്ച ചില്ലകൾ വീണ് വിശ്രമ കേന്ദ്രത്തിന്റെ ഷീറ്റുകൾ തകർന്നിരുന്നു. തുടർന്നാണ് നഗരസഭാധ്യക്ഷയും ഉദ്യോഗസ്ഥരും അടങ്ങുന്ന ട്രീ കമ്മിറ്റി ചേർന്നു പൊട്ടി വീണ ചില്ല മുറിക്കാൻ അനുമതി നൽകിയത്

പ്ലാവിന്റെ ശിഖരം വിറക് ആക്കി മാറ്റാൻ 700 രൂപയ്ക്ക് ആണ് ക്വട്ടേഷൻ നൽകിയത്. എന്നാൽ പ്ലാവ് മുഴുവനായി മുറിച്ച് കടത്തുകയായിരുന്നു. നേരത്തെയും അനുമതിയുടെ മറവിൽ ഇവിടെ നിന്നു മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ടെന്നും ഇതും അന്വേഷിക്കണമെന്നും പരാതിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

കാഞ്ഞങ്ങാട് വിശ്രമമന്ദിര പരിസരത്ത് നിന്നു മരം മുറിച്ചു വാഹനത്തിൽ കടത്തുന്നു.

സർക്കാർ ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തുന്നതിന് നടപടിക്രമങ്ങൾ പാലിക്കണം എങ്കിലും ഇവിടെ ഇതൊന്നും പാലിച്ചിട്ടില്ല. പ്ലാവ് മുറിച്ചത് തിരിച്ചറിയാതിരിക്കാൻ മരക്കുറ്റി ഇലകൾ കൊണ്ടു മൂടിയിരുന്നു. വാഹനത്തിലാണ് തടികള്‍ കൊണ്ടു പോയത്. നേരത്തെ പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞങ്ങാട് എൻജിഒ ക്വാട്ടേഴ്സിൽ നിന്നു മരം മുറിച്ച കടത്തിയിരുന്നു. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇപ്പോൾ സസ്പെൻഷനിലാണ്. ഇതിന് പിന്നാലെ ആണ് വിശ്രമ കേന്ദ്രത്തിലെ മരവും അനുമതിയുടെ മറവിൽ മുറിച്ചു കടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *