ബെംഗളൂരു: കോസ്മെറ്റിക് ക്ലിനിക്ക് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. ബെംഗളൂരു സ്വദേശി സാധന ഷെട്ടിക്കെതിരെയാണ് ജയനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോസ്മെറ്റിക് ക്ലിനിക്ക് ഉടമയായ വി. കാർത്തിക്കിന്റെ പരാതിയിലാണ് നടപടി.
സൗഹൃദം സ്ഥാപിച്ചത് പ്രൊമോഷനായി: ജയനഗറിലുള്ള തന്റെ ക്ലിനിക്കിന്റെ സോഷ്യൽ മീഡിയ പ്രൊമോഷന് വേണ്ടിയാണ് കാർത്തിക് സാധന ഷെട്ടിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലും മറ്റും വലിയ തോതിൽ ഫോളോവേഴ്‌സുള്ള സാധനയെ പ്രൊമോഷൻ ജോലികൾ ഏൽപ്പിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 2024 ഓഗസ്റ്റിൽ ഇരുവരും ഒരു കഫേയിൽ വെച്ച് കണ്ടുമുട്ടി. പിന്നീട് ജോലിയുമായി ബന്ധപ്പെട്ട് ഇവർ പലതവണ സംസാരിക്കുകയും അടുത്ത സൗഹൃദത്തിലാവുകയും ചെയ്തു.
ചതിക്കുഴി ഇങ്ങനെ:
സൗഹൃദം വളർന്നതോടെ കാർത്തിക്കിന്റെ വിശ്വാസ്യത പിടിച്ചുപറ്റിയ സാധന, തന്ത്രപൂർവ്വം ഇയാളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി. സൗഹൃദം പിന്നീട് ഭീഷണിയിലേക്ക് വഴിമാറുകയായിരുന്നു. കൈവശമുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി സാധന 1.50 കോടി രൂപയാണ് യുവതി ആവശ്യപ്പെട്ടത്. ഭയന്ന കാര്‍ത്തിക്ക് അഞ്ചു ലക്ഷം രൂപ ബാങ്ക് അക്കൗണ്ട് വഴിയും അഞ്ചു ലക്ഷം പണമായും നല്‍കി. കൂടാതെ 1.05 ലക്ഷത്തിന്‍റെ സ്വര്‍ണ മോതികവും 1.50 ലക്ഷത്തിന്‍റെ ഐഫോണും നല്‍കി.കാർത്തിക്കിന്റെ വ്യക്തിജീവിതത്തെയും ബിസിനസ്സിനെയും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
അന്വേഷണം ഊർജിതം: ഭീഷണി സഹിക്കവയ്യാതെ വന്നതോടെയാണ് കാർത്തിക് ജയനഗർ പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും സാധന ഷെട്ടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഫോൺ രേഖകളും പോലീസ് പരിശോധിച്ചുവരികയാണ്. സമാനമായ രീതിയിൽ മറ്റ് ബിസിനസ്സ് ഉടമകളെ ഇവർ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

